Friday, April 1, 2011

കത്തുപാട്ടിന്റെ വിരഹനൊമ്പരം ബാക്കിയാക്കി...

നിലമ്പൂര്‍: മാപ്പിളസംഗീതത്തില്‍ വിരഹനൊമ്പരം തുടിക്കുന്ന കത്തുപാട്ടെന്ന പുതിയ ശാഖയ്ക്ക് രൂപം നല്‍കിയ എസ്.എ. ജമീലിന് ആരാധകര്‍ വിടനല്‍കി. സാധാരണക്കാരന്റെ ചിന്തകളും നൊമ്പരങ്ങളുമായിരുന്നു എന്നും ജമീലിന്റെ ഗാനങ്ങളിലെ വിഷയം.

എഴുപതുകളിലെയും എണ്‍പതുകളിലെയും ഗള്‍ഫ് പ്രവാസി ജീവിതത്തിന്റെ വൈകാരിക തീവ്രതയെ 'ദുബായ് കത്തുപാട്ടു'കളിലേക്കാവാഹിച്ചപ്പോഴും ജമീല്‍ ചെയ്തത് ഇതുതന്നെയാണ്. മാപ്പിള കലാസാഹിത്യ ലോകത്ത് വേറിട്ട അനുഭവമണ്ഡലമാണ് ജമീലിന്റെ ഗാനങ്ങള്‍ നല്‍കുന്നത്.

'എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭര്‍ത്താവ് വായിക്കുവാന്‍ സ്വന്തം ഭാര്യ എഴുതുന്നതെന്തെന്നാല്‍...' വേര്‍പാടിന്റെയും കാത്തിരിപ്പിന്റെയും സ്‌നേഹവും നൊമ്പരവും തുടിക്കുന്ന ഈ വരികള്‍ ഗള്‍ഫ് മലയാളികളിലുണ്ടാക്കിയ സ്വാധീനം ചെറുതല്ല. ഈ പാട്ടുകേട്ട് അക്കാലത്ത് ഗള്‍ഫില്‍ ജോലിചെയ്തിരുന്ന പല ഭര്‍ത്താക്കന്മാരും ഗള്‍ഫ് ഉപേക്ഷിച്ച് നാട്ടില്‍ ഭാര്യയുടെ അടുത്തേക്ക് മടങ്ങിയ സംഭവങ്ങള്‍ വരെയുണ്ടായി. ഗള്‍ഫില്‍ ഈ ഗാനം തരംഗമായി പടര്‍ന്നതോടെ തുടര്‍ന്നുവന്ന ഇതിന്റെ മറുപടിപ്പാട്ടും വലിയ ഹിറ്റായി.
പാട്ടിലെ ചില പരാമര്‍ശങ്ങളെക്കുറിച്ച് ചില കോണുകളില്‍നിന്ന് വിമര്‍ശനങ്ങളുയര്‍ന്നെങ്കിലും കടലിനക്കരെപ്പോയ ഭര്‍ത്താവിനെ കാത്തിരിക്കുന്ന സാധാരണ സ്ത്രീകളുടെ മനശ്ശാസ്ത്രം സത്യസന്ധമായി അവതരിപ്പിക്കുകയേ താന്‍ ചെയ്തുള്ളൂവെന്ന നിലപാടില്‍ ജമീല്‍ ഉറച്ചുനിന്നു. മനസ്സിലുള്ളത് ആരോടും തുറന്നുപറയുകയും എഴുതുകയും ചെയ്തു അദ്ദേഹം.

പ്രണയത്തിനും ഭക്തിക്കുമപ്പുറം മിസ്റ്റിസിസവും സൂഫിസവും തത്വചിന്തയും വേദാന്തവും വരെ ഗാനങ്ങളായി ജമീലിന്റെ തൂലികയില്‍നിന്ന് പിറന്നിട്ടുണ്ട്. എങ്കിലും കത്തുപാട്ടുകളാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്.

1950കളില്‍ നിലമ്പൂരില്‍ രൂപവത്കരിച്ച നിലമ്പൂര്‍ യുവജന കലാസമിതിയിലൂടെയാണ് ജമീല്‍ പൊതുരംഗത്തേക്ക് വന്നത്. ഡോ. എം. ഉസ്മാന്‍, ഇ.കെ. അയമു, കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍, നിലമ്പൂര്‍ ബാലന്‍ തുടങ്ങിയവരായിരുന്നു കൂടെയുണ്ടായിരുന്നത്. സമിതിയുടെ 'ജ്ജ് ഒരു മന്‌സനാകാന്‍ നോക്ക്', 'ദുനിയാവില്‍ ഞാനൊറ്റയ്ക്കാണ്' എന്നീ നാടകങ്ങളിലും വേഷമിട്ടു. ഇടയ്ക്ക് സിനിമയില്‍ പാടാന്‍ അവസരംതേടി മുംബൈയില്‍ പോയെങ്കിലും നിരാശയായിരുന്നു ഫലം. വീട്ടില്‍ മടങ്ങിയെത്തി ഒതുങ്ങിക്കൂടിയ ജമീലിനെ വീണ്ടും സക്രിയമാക്കിയത് ഡോ. ഉസ്മാനാണ്.

'മംസനിബദ്ധമല്ല രാഗം' എന്ന മഹാകവിവാക്യത്തിന് മാംസമില്ലാത്തൊരസ്ഥികൂടത്തില്‍ അനുരാഗം വരില്ലെന്ന് തിരുത്ത് കൊടുക്കാന്‍ ധൈര്യം കാണിച്ചയാളാണ് ജമീല്‍. ചിന്തിക്കുന്നതും അബദ്ധം, ചിന്തിക്കാത്തതും അബദ്ധം എന്നെഴുതി മലയാളിയുടെ ചിന്താബോധത്തെ താത്വികമായി വരച്ചുകാണിക്കാനും ഒരു കവിതയില്‍ അദ്ദേഹം ശ്രമിച്ചു.

ആര്‍ക്കും വേണ്ടി എഴുതാന്‍ ജമീല്‍ ഒരിക്കലും തയ്യാറായിരുന്നില്ല. എഴുതി പ്രസിദ്ധീകരിച്ചതിലേറെ ഗാനങ്ങള്‍ ഇനിയും അപ്രകാശിതമായി ഇദ്ദേഹത്തിന്റെതായുണ്ട്. അവയെല്ലാം സമാഹരിച്ച് പ്രകാശനം ചെയ്യാനുള്ള ക്രമീകരണങ്ങള്‍ കേരള സാഹിത്യ അക്കാദമി നടത്തിക്കൊണ്ടിരിക്കയാണ്.

ജീവിതം എന്തെന്നറിയാനുള്ള ആകാംക്ഷ ജമീലിനുണ്ടായിരുന്നു. ഗൂഢമായ ചിന്തകള്‍ മനസ്സില്‍ കൊണ്ടുനടക്കുന്നയാളായിരുന്നു ഇദ്ദേഹമെന്ന് സുഹൃത്തുക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്.

അമ്പലങ്ങളും പള്ളികളും പൊളിച്ചുമാറ്റണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതേസമയം, ആകാശം നീലക്കടലാസ് നിവര്‍ത്തി, അതില്‍ അസംഖ്യം നക്ഷത്രസുവര്‍ണാക്ഷരങ്ങള്‍ നിരത്തി, ആ ഗാനം, ആ നാദം അനുസ്യൂതം ആലപിക്കും ഗായകന്‍, അതാണള്ളാ എന്നും ജമീല്‍ പാടിയിട്ടുണ്ട്.
http://www.mathrubhumi.com/books/story.php?id=595#

1234567890

time........?